Saturday 23 March 2013

ഇരിയ്ക്കാനൊക്കിരിക്കാലോ.....!

 അച്ഛൻ പറഞ്ഞ നാടൻ കഥകൾ -5


പുതുശ്ശേരി മനയ്ക്കലെ തമ്പുരാന് ഒരേയൊരാഗ്രഹം. ഉണ്ണി നമ്പൂരിയെ പഠിപ്പിക്കണം. ഡോക്ടറാക്കണം. ദൂരെയുള്ള കോളേജിൽ താമസിച്ചായിരുന്നു പഠിത്തം. പട്ടണത്തിന്റെ തൊട്ടടുത്ത ഗ്രാമത്തിലാണ് കോളേജ്. അവിടെ ഒരില്ലത്ത് താമസം ശരിയാക്കി.

ഇല്ലത്തു കാര്യമായി ആരുമുണ്ടായിരുന്നില്ല. പ്രായമായ ഒരമ്മയും ഒരു വാല്യക്കാരൻ ചെക്കനും. അവൻ തന്നെ പശുക്കളേയും കറക്കും. കന്നിനേയും നോക്കും. ആഹാരം ഇല്ലത്തു നിന്നു തന്നെ. അതുകൊണ്ട് അവന് വീടുണ്ടോ എന്നു തന്നെ അറിയില്ല എന്ന നിലയായി. കണ്ടാൽ നായരാണെന്നു തോന്നും. പക്ഷേ പുലയനാണെന്ന് പിന്നീടാണറിഞ്ഞത്. അവൻ ചാമി.

ഒരു ദിവസം അവന്റെ പെങ്ങൾ നീലി ഏട്ടനെ കാണാനായി വന്നു. പേരു നീലി എന്നാണെങ്കിലും തെളുതെളെ വെളുത്തൊരു പെണ്ണ്! സുന്ദരിയുമാണ്.

അഴകാർന്ന നീലമിഴികളും ചോരതുടിക്കുന്ന കവിളുകളും, തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളും. ആത്തേമ്മാരുടെ പഴുത്ത വെള്ള നിറമല്ല നീലിക്ക്. ആരോഗ്യം തുളുമ്പുന്ന തുടുത്ത ശരീരം.ഒത്ത നീളവും അതിനൊത്ത വണ്ണവും. ഉണ്ണി നമ്പൂരി കണ്ണു തള്ളി നിന്നു പോയി!

പഠിത്തം തീർന്നപ്പോഴേക്ക് അവർ വളരെ അടുത്തു. പിരിയാനരുതാത്തവിധം തന്നെ. പിന്നെ അച്ഛൻ നമ്പൂരി അറിയാതെ തന്നെ കല്യാണവും നടന്നു. അങ്ങനെയിരിക്കെയാണ് അമ്മയ്ക്ക് അസുഖമായത്. മകൻ ഡോക്ടറല്ലേ. അമ്മയ്ക്ക് അസുഖമായപ്പോൾ കാര്യസ്ഥനെ വിട്ടു വിളിപ്പിച്ചു. വിവരമറിഞ്ഞു നീലി കൂടി കൂടെ വന്നു.

ആദ്യമൊക്കെ ഭയങ്കര പിണക്കമായെങ്കിലും അവളെ കണ്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി. മറ്റുള്ളവരോടെല്ലാം അച്ഛൻ തിരുമേനി പറഞ്ഞു : “നല്ല ഐശ്വര്യമുള്ള കുട്ടി. തറവാട്ടിൽ പിറന്നതാണെന്ന് കണ്ടാലറിയാം. എന്തൊരുദിപ്പാണ് മുഖത്തിന്!” അതിനു പിന്നെ എതിർ വാക്കുണ്ടായില്ല.

മിണ്ടിപ്പോകരുതെന്ന കരാറിലായിരുന്നു അവളെ കൊണ്ടുവന്നത്. പക്ഷേ അവിടുത്തെ സൽക്കാരവും, ചടങ്ങുകളുമൊക്കെ കണ്ടപ്പോൾ അവൾ മതിമറന്നു പോയി.

ഇരിക്കൂ എന്ന വാക്കു കേട്ടപ്പോൾ അവൾ, അയാൾക്കു തടയാൻ പറ്റും മുൻപേ തന്നെ സ്വന്തം ഭാഷയിൽ പറഞ്ഞു

 “ഇരിക്കാനൊക്കിരിക്കാലോ....! ഞമ്മടെ അമ്മടെ തെണ്ണല്ലി...! ”

(ഇരിക്കുകയൊക്കെ ആവാമല്ലോ; നമ്മുടെ അമ്മയ്ക്കസുഖമാണല്ലോ!)

പെട്ടെന്ന് എല്ലാവരും സ്തംഭിച്ചുപോയി. അവളും ഉണ്ണി നമ്പൂരിയുമടക്കം എല്ലാവരും മുഖമടച്ച് അടികിട്ടിയ പോലെ നിന്നു. അച്ഛൻ നമ്പൂരി കാറിത്തുപ്പി. “അശ്രീകരം!”

അമ്മയ്ക്കും തടയാൻ കഴിയുമായിരുന്നില്ല.

പരിശോധിച്ച് മരുന്നും കുറിച്ച് ഉണ്ണി നമ്പൂരി നീലിയേയും കൂട്ടി  സ്ഥലം വിട്ടു.

പിന്നെ അങ്ങോട്ടു വരരുതെന്ന് ഉണ്ണി നമ്പൂരിക്ക് കല്പനയായി.

സംഗതി പുറത്തറിഞ്ഞാൽ കൊന്നു കളയുമെന്ന ഭീഷണിയും കൂടെ ഉണ്ടായിരുന്നതുകൊണ്ട് കുടുംബാംഗങ്ങൾ മൌനം പാലിച്ചു.

അതോടെ ഇല്ലത്തെ ഡോക്ടർ മോഹം നാടുകടത്തപ്പെട്ടു!

13 comments:

  1. ഇരിക്കാനൊക്കിരിക്കാലോ....! ഞമ്മടെ അമ്മടെ തെണ്ണല്ലി...! ”

    ReplyDelete
  2. റിട്ടയര്‍ ചെയ്തതിന് ശേഷം എഴുത്തിലേക്ക് തിരിഞ്ഞതിന് അഭിനന്ദനങ്ങള്‍ .വളരെ വേഗത്തില്‍ പറഞ്ഞ് തീര്‍ത്തൊരു കഥ. ശരിക്കും ഒരു മുത്തശ്ശി ശൈലി തന്നെ. അഭിനന്ദനങ്ങള്‍ .

    ReplyDelete
  3. ഇതെന്താ? വല്ല സംഭവകഥയോ മറ്റോ ആണോ?

    ReplyDelete
    Replies
    1. ഒരു നൂറ്റാണ്ടിനു മുൻപു നടന്ന കഥയാണ്....!

      Delete
  4. നന്നായിരിക്കുന്നു കഥ
    ആശംസകള്‍

    ReplyDelete
  5. “നല്ല ഐശ്വര്യമുള്ള കുട്ടി.
    തറവാട്ടിൽ പിറന്നതാണെന്ന് കണ്ടാലറിയാം.
    എന്തൊരുദിപ്പാണ് മുഖത്തിന്!” :) :)
    അഭിപ്രായം ഇരുമ്പുലക്ക അല്ലല്ലോ മാറ്റിം പറയാം ല്ലേ?

    ReplyDelete
  6. “ഇരിക്കാനൊക്കിരിക്കാലോ....! ഞമ്മടെ അമ്മടെ തെണ്ണല്ലി...! ”

    sheelichathe paalikkoo lle??? Nice One

    ReplyDelete
  7. കൊള്ളാം, കുറച്ചുവാക്കില്‍ പറഞു തീര്‍ക്കുന്നത് തന്നെയാണ് അതിന്റെ ഭംഗിയും.

    ReplyDelete
  8. മ്മടെ ഉണ്ണി വൈദ്യന് .....
    കൊള്ളാം..രസം ആയിട്ടുണ്ട്‌

    ReplyDelete
  9. മനയും നമ്പൂരിയും എല്ലാം ഉള്ള കഥകൾ വായിച്ച കാലം മറന്നു പൊയി. നല്ല ചെറിയ കഥ. പെട്ടന്ന് തീര്ന്നു പൊയി. എന്നാലും നന്നായിരുന്നു.

    അഭിനന്ദനങ്ങൾ ചേച്ചി.
    വീണ്ടും നല്ല കഥകൾ വരട്ടെ....
    ആശംസകളോടെ...
    സസ്നേഹം
    www.ettavattam.blogspot.com

    ReplyDelete